Tuesday, December 4, 2012

10. പെണ്‍ വിളക്ക്

അമ്പല വഴിയിലെ ആല്‍മരച്ചോട്ടിലെ
കല്‍ത്തറ വിളക്കുകള്‍ തെളിഞ്ഞുകത്തി
എന്‍മന വഴിയിലെ ചിന്തതന്‍ തോപ്പിലെ
പെണ്‍ പൊന്‍ പ്രഭയും തെളിഞ്ഞുകത്തി

എണ്ണയിലാടിയ കല്‍ കറുപ്പോ അതോ
വെണ്ണയില്‍ മെഴുകിയ പെണ്‍വെളുപ്പോ
ഏത് നിറം ചാലിച്ചിന്നെഴുതും 
എന്‍റെ തങ്ക മനസിലെ നിന്നഴക്‌

ഏഴു നിറത്തിലെ ഏതു നിറം ഇന്നു
നിന്‍റെ നിറത്തിനു പകരമെഴും
അത്രമേല്‍ അന്ജുന്ന നിന്‍റെ മുഖത്തി-
നെത്ര ചുറ്റു വിളക്കുകള്‍ പകരമാവും  

ആലില അളവിട്ട നിന്‍വടിവ്, നിന്നു
ആലില തണലിട്ടോരീ വഴിയില്‍
ആവണി തെന്നലും വന്നതിലെ
ചെന്നു ദാവണി ആകുവാന്‍ എന്‍ കരവും

നീലിമ ഒഴുകിയ നിന്‍ മിഴിയില്‍ എത്ര
നീല സമുദ്രങ്ങള്‍ ഒളിഞ്ഞിരിപ്പൂ
പാല്‍ച്ചിരി അതിരിട്ട നിന്‍ മൊഴിയില്‍ കേട്ടൂ
പാരിലെ ഏഴു സ്വരഗതിയും

നീ ചലിക്കുംബോഴാ കാറ്റിന്‍റെ കൈകളീ
നാല്‍പാമരത്തിന്‍ വിശറി പോലെ
നീ എഴുന്നള്ളുമ്പോള്‍ ഏഴായിരം കോല്
ദൂരേക്ക്‌ ചന്ദന ഗന്ധമെത്തും

കല്‍ വിളക്കിന്‍ ചാരെനില്‍ക്കുമ്പോഴും നിന്‍റെ
മെയ്യ് വിളങ്ങും നെയ്യ് വിളക്കു പോലെ
കല്‍വിളക്കിലേക്കോ നിന്നടുക്കലേക്കോ വണ്ടി-
നെത്തേണ്ടതെന്നൊരു ശങ്ക മാത്രം

വണ്ടായി ഞാനിതാ നിന്നരുകില്‍ പക്ഷെ
കരിവണ്ടിന് കരിവിളക്കല്ലേ പഥ്യം
രണ്ടു മാത്രയിലെത്തി ഞാനാവിളക്കില്‍
എന്‍റെ ദേഹവും മോഹവും എരിഞ്ഞടങ്ങി

ഏഴു വര്‍ണ്ണങ്ങളും കണ്ണടച്ചു പാരില്‍
കൂരിരുള്‍ മാത്രം പരന്നൊഴുകി
കല്‍വിളക്കും കെട്ടെന്‍ പെണ്‍വിളക്കും മാഞ്ഞു
അവള്‍ ദൂരേക്ക്‌ ദൂരേക്ക്‌ പോയ്‌ മറഞ്ഞു
അവള്‍ ദൂരെ നിലാവില്‍ അലിഞ്ഞു ചേര്‍ന്നു

-ശ്രീകാന്ത്- 

2 comments:

  1. the beauty can see and feel in each and every line .........great

    ReplyDelete