Tuesday, April 5, 2011

1. സ്വപ്നത്തിലെ മരണം

കിളികള്‍ കൂട്ടിലേക്കണഞ്ഞതേയുള്ളൂ
വിളക്കുകള്‍ വീട്ടില്‍ തെളിഞ്ഞതേയുള്ളൂ
വഴികളില്‍ ഇരുള്‍ നിറഞ്ഞതേയുള്ളൂ
മിഴികള്‍ രണ്ടും അടയുന്നതേയുള്ളൂ

ഇനിയുമേറെ കഴിയാതെ എന്‍ വിരല്‍
പതിയുമോരോ നനുത്ത സ്വപ്നങ്ങളില്‍
അതില്‍ തിരയും ഓരോരോ പൂവിലും
കാറ്റിലൂടിളകും ഓരോ ഇലയിലും ചോട്ടിലും

ഇടയിലേതോ വിടവിലൂടെന്‍ വിരല്‍
പതിയെ സ്പര്‍ശിച്ചു മുനകളാം ഒന്നതില്‍
ചെറിയെ വേദനിച്ചെനിക്കതെങ്കിലും
തിരികെ കൈ വലിച്ചെടുത്തതില്ല ഞാന്‍

മുനകളെപ്പോഴും മുറിച്ചിടും, അവ
തടവി ഓമനിച്ചിടുവതില്ലല്ലോ
അറിഞ്ഞിട്ടും അതോ മറന്നിട്ടോ, കൈ
മുറിഞ്ഞിട്ടും കൈ അയച്ചിടാഞ്ഞത്

തുടിപ്പു എന്‍ നെഞ്ചം മിടിച്ചു നില്‍ക്കുവാന്‍
മിടിപ്പ് തീര്‍ന്നാലും പിടിച്ചു നില്‍ക്കുവാന്‍
പിടിച്ചതൊക്കെയും വിഷമുള്ള്
ചാരാത്തണഞ്ഞോരോക്കെയും വിഷമുള്ളോര്‍

ഒടുവിലെപ്പോഴോ ഉണര്‍ന്നു ഞാന്‍ , കണ്ടു
മിഴി തന്‍ കോണില്‍ നീര്‍ ഉറഞ്ഞു നില്‍ക്കുന്നു
ചലനമറ്റൊരാമിഴികള്‍ രണ്ടിലും
വിഫലമാം ശ്രമം നടത്തി നോക്കി ഞാന്‍

എന്നെ പതിയെ വിട്ടു പുറത്തു വന്നു ഞാന്‍
കണ്ടു മിഴികള്‍ ആയിരം മിഴി നീര്‍ വാര്‍ക്കുന്നു
വഴികളില്‍ ഇരുള്‍ അകന്നിട്ടും, എന്‍
മിഴികളില്‍ ഇരുള്‍ കനത്തു നില്‍ക്കുന്നു

ഒടുവിലെ വഴി ചിതയിലേക്കെന്നു
പടികളില്‍ ചിലര്‍ അടക്കം ചൊല്ലുന്നു
ഉണരണം എനിക്കുണരണം പക്ഷെ
ഉണരും മുന്‍പ് ഞാന്‍ മരിച്ചു പോയല്ലോ

-ശ്രീകാന്ത്-

                               

No comments:

Post a Comment